Kerala
കൊച്ചി: സംസ്ഥാനത്ത് നഴ്സുമാർക്ക് മികച്ച വേതനം നൽകുന്ന തൃശൂർ ജൂബിലി മിഷൻ, അമല ആശുപത്രികളെ സമരകേന്ദ്രങ്ങളാക്കി അതിന്റെ മറവിൽ തൃശൂർ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും അവഹേളിക്കുന്ന യുഎൻഎയുടെ നടപടികൾ അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
തൃശൂരിൽതന്നെ കുറഞ്ഞ വേതനം നൽകുന്ന ആശുപത്രികളിൽ സമരമില്ല എന്നത് യുഎൻഎ നടപടികളിലെ ദുരൂഹത വർധിപ്പിക്കുന്നു. മാർച്ച് ആറിന് സർക്കാർ പ്രസിദ്ധീകരിച്ച വേതനം സംബന്ധിച്ച കരട് രേഖ എത്രയും വേഗം നടപ്പിലാക്കാൻ സർക്കാരിനെതിരേയാണ് യുഎൻഎ സമരരംഗത്തു വരേണ്ടത്. അല്ലാതെ ബിഷപ്സ് ഹൗസുകളിലേക്കല്ല.
സർക്കാർ നിർദേശം നടപ്പിലാക്കാൻ തയാറാണെന്ന് മാനേജ്മെന്റുകൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് ഇറക്കുന്നതിൽ ദുരൂഹതയുണ്ട്.
തൃശൂരിൽ ജൂബിലി, അമല ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ചില നിക്ഷിപ്ത താത്പര്യക്കാർ ഗൂഢ അജൻഡയോടെ നടത്തുന്ന പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടിയുള്ളതാണ്. അനാവശ്യമായി സഭയെയും സഭാധ്യക്ഷന്മാരെയും ആക്ഷേപിക്കുന്നതു തുടർന്നാൽ സഭാ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരും.
നിരവധി ആശുപത്രികൾ കരാർ ഒപ്പുവച്ചുവെന്ന് പറയുന്ന യുഎൻഎ, ആ കരാറുകൾ പുറത്തുവിടാൻ തയാറാകണം. ആക്ഷേപങ്ങൾ തുടർന്നാൽ ശക്തമായ ഇടപെടലുകൾ നടത്താൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
District News
കരിമ്പൻ: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽനിന്നുള്ള എംഎൽഎമാർക്ക് സ്വീകരണവും ജില്ലാ വികസന മാർഗരേഖ സമർപ്പണവും നടത്തി. കരിമ്പൻ ബിഷപ്സ് ഹൗസിലെ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു എന്നിവർ പങ്കെടുത്തു. പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധവയ്ക്കേണ്ട മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ജില്ലയുടെ വികസന മാർഗരേഖ നിയമസഭാ സാമാജികർക്ക് എകെസിസി ഭാരവാഹികൾ സമർപ്പിച്ചു.
ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദം ശക്തമാക്കണമെന്നും മലയോര ജനങ്ങളും ക്രൈസ്തവ സമുദായവും പ്രതീക്ഷിക്കുന്ന വികസനപ്രവർത്തനങ്ങൾ ലഭ്യമാക്കണമെന്നും ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഭൂപ്രശ്നങ്ങൾ, നിർമാണനിരോധനം തുടങ്ങിയ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണമെന്നും ആരോഗ്യമേഖലയിലും പൊതുമരാമത്ത് മേഖലയിലും ടൂറിസം മേഖലയിലും മെച്ചപ്പെട്ട പ്രവർത്തനമുണ്ടാകണമെന്നും വികസന മാർഗരേഖയിൽ ആവശ്യപ്പെട്ടു.
സ്വീകരണ സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ട ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടത്വ: ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതും ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്ശകളിൻമേല് സുതാര്യവും അനുഭാവപൂര്‍ണവുമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ ഉതകുംവിധം ആ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മേല്‍നോട്ടസമിതി രൂപീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
മാര്ട്ടിന് കളങ്ങര, മീനു സോബി വാളംപറമ്പില്‍, ജയിംസ് ജോസഫ് വല്യതറ, വര്‍ഗീസ് ദേവസ്യ വേലിക്കളം, വി.ജെ. കുര്യന് വെട്ടുകുഴി, ടി.എ. ലോനപ്പന് മുണ്ടക്കല്‍, ബാബു പടിഞ്ഞാറേക്കര, ബെന്നിച്ചന് വലിയകളം, ജിന്‍സി വര്‍ഗീസ് പള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
District News
പാലക്കാട്: വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനു വിദേശരാജ്യങ്ങളെ മാതൃകയാക്കി ശാശ്വതപരിഹാരം കാണണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഒലവക്കോട് ഫൊറോന സമ്മേളനം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
പഴയ സർക്കാർ പരീക്ഷിച്ചു പരാജയപ്പെട്ട തൂക്കുവൈദ്യുതിവേലിയുൾപ്പെടെയുള്ള പരീക്ഷണങ്ങൾ വന്യജീവികൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനെടുക്കുന്നതിൽനിന്നും കൃഷി നശിപ്പിക്കുന്നതും തടയുന്നതിൽ പരാജയമാണെന്നു ബോധ്യമായ സ്ഥിതിക്ക് അനിമൽ കള്ളിംഗ് ഉൾപ്പെടെ വിദേശരാജ്യങ്ങൾ ചെയ്യുന്ന ശാസ്ത്രീയമാർഗങ്ങൾ നമ്മുടെ നാട്ടിലും സ്വീകരിക്കാൻ വനംവകുപ്പ് തയാറാകണം.
ഇതിനാവശ്യമായ പഠനങ്ങൾ ഉടൻ ആരംഭിക്കണം. വന്യജീവി ആക്രമണത്തിൽ ശാരീരിക വൈകല്യം സംഭവിച്ച് കിടപ്പുരോഗികളായിത്തീർന്നവർക്കും വന്യജീവി ആക്രമണംമൂലം കൃഷി നശിച്ചവർക്കും വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
പാലക്കാട് രൂപതയിൽ നടക്കുന്ന സമുദായ ശക്തീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഒലവക്കോട് ഫൊറോന വികാരി ഫാ. ജോണ്‍ മൈലംവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് ഒലവക്കോട് ഫൊറോന ഡയറക്ടർ ഫാ. ബിജു മുരിങ്ങക്കുടി, രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യൻ, സെക്രട്ടറി കെ.എഫ്. ആന്റണി, ട്രഷറർ ജോസ് മുക്കട, അഡ്വ. ബെന്നി ജോബ്, അലക്സ് മലന്പുഴ, ആൻസി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഒലവക്കോട് ഫൊറാന ഭാരവാഹികളായി അഡ്വ. ബെന്നി ജോബ്- പ്രസിഡന്റ്, ടോമി ഫ്രാൻസിസ്- സെക്രട്ടറി, സജി പാറേമ്മക്കൽ, വർഗീസ് പള്ളിതാനത്ത്, ആൻസി ജെയിംസ്- വൈസ് പ്രസിഡന്റുമാർ, മിജോയ് തെക്കേക്കര, കൊച്ചുത്രേസ്യ- ജോയിന്റ് സെക്രട്ടറിമാർ, മാത്യു എം.ജെ. മണ്ഡപത്തിക്കുന്നേൽ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
NRI
അബുദാബി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഞായറാഴ്ച വൈകുന്നേരം ആറിന് മുസഫ ഷൈനിംഗ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
വർക്കിംഗ് കമ്മിറ്റി മുൻ അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കത്തോലിക്കാ കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.
മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് എബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസൺ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജസ്റ്റിൻ കെ. മാത്യു സ്വാഗതവും സോജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മനംകവരുന്ന ഗാനസന്ധ്യയും അരങ്ങേറി.
ഭാരവാഹികളായ റീസൺ വറുഗീസ് (പ്രസിഡന്റ്), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്രട്ടറി), സുനിൽ ബി. കല്ലിങ്കൽ (ട്രഷറർ), ബിജു സെബാസ്റ്റ്യൻ, സിബിച്ചൻ ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജേക്കബ്, സോജി ജോസഫ് (സെക്രട്ടറിമാർ), ബിജു തോമസ് (മീഡിയ കോഓർഡിനേറ്റർ), ജോപ്പൻ ജോസു, ജോസഫ് ജോസ് (യൂത്ത് കോഓർഡിനേറ്റർമാർ), ദീപ ജോസ്, ജോസ്ലിൻ ഗ്ലിറ്റോ (വനിതാ വിഭാഗം കോഓർഡിനേറ്റർമാർ), ജോജി സെബാസ്റ്റ്യൻ, ബെന്നി വല്ലാച്ചിറ, പ്രിൻസ് ജോബ്, ജോബിൻ ജോസഫ്, ജോൺ മാത്യു നിജു മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ), സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക് (യുഎഇ വർക്കിംഗ് കമ്മറ്റി മെമ്പർമാർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.
District News
തലശേരി: ശിശുക്കളെയും കുട്ടികളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളുടെയും പ്രചരിക്കുന്ന കാലഘട്ടത്തിൽ അതിനു തടയിടാൻ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ സമഗ്രവും കർശനവുമായ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്തകാലത്തായി ഇത്തരം നിരവധി വാർത്തകൾ സോഷ്യൽ മീഡിയ, പത്ര മാധ്യമങ്ങൾ എന്നിവ യിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ശിശുക്കളും കുട്ടികളും പീഡനം അനുഭവിക്കുമ്പോൾ ഭരണാധികാരി കളും മറ്റുള്ളവരും അത് ഒട്ടുംതന്നെ ഗൗരവത്തിലെടുക്കുന്നില്ലെന്ന യാഥാർഥ്യം നാം മനസിലാക്കേണ്ട തുണ്ട്.
വിദേശ രാജ്യങ്ങളിൽ ശിശുസംരക്ഷണ നിയമങ്ങൾ ശക്തമായതുകൊണ്ട് അവിടെ ഇത്തരം പ്രവണത കൾ കാണുന്നില്ല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും അറിവിലും പരിഷ്കാരത്തിലും മുന്നിൽ നില്ക്കുന്ന നമ്മുടെ സംസ്ഥാനത്തും ഇത്തരം കുറ്റകൃത്യങ്ങൾ പതിവായി സംഭവിക്കുന്നതായാണ് കാണുന്നത്. ഇന്ന് സ്വന്തം വീടുകളിൽ പോലും ശിശുക്കളും കുട്ടികളും സുരക്ഷിതരല്ലായിരിക്കുന്നു. ഭാവി തലമുറയെ സംരക്ഷിക്കേണ്ട സർക്കാരുകൾ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
Kerala
കൊച്ചി: ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സർക്കാരിന് സമർപ്പിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ ശിപാർശകൾ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കണം. ഇതിന് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തണം. സമിതി സമുദായനേതൃത്വവുമായി ചർച്ചകൾ നടത്തി മുൻഗണനാക്രമം നിശ്ചയിക്കണം.
വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം തയാറാക്കിയ റിപ്പോർട്ട് നിരവധി സമ്മർദങ്ങൾക്കും സമരങ്ങൾക്കും ശേഷമാണു പ്രസിദ്ധീകരിച്ചത്.
എല്ലാവിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാക്കാൻ സർക്കാരിനു കടമയുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സാധാരണക്കാരുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ തുറന്നുകാണിക്കുന്നതും പരിഹാരങ്ങൾ നിർദേശിക്കുന്നതുമാണ് -കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാതല പരിസ്ഥിതി ദിനാചരണം ചെറുപുഴ ഫൊറോനയിലെ മുളപ്രയിൽ നടന്നു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തും യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് അറക്കലും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവൽ, മോഹനൻ പുള്ളിക്കാട്ടിൽ, സെബാസ്റ്റ്യൻ പുളിന്താനം, പാപ്പച്ചൻ തുരുത്തേൽ, ജോസുകുട്ടി ഇല്ലത്തുപറമ്പിൽ, ജോജി ചെമ്പരത്തിക്കൽ, ജോബിൻ പള്ളിക്കുന്നേൽ, ബിജു പുള്ളിക്കാട്ടിൽ, വത്സമ്മ തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെത്രാനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന്റെ നടപടി അത്യന്തം പ്രതിഷേധാർഹവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തനം ആർക്കുമെതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. സഭയുടെ ഉടമസ്ഥാവകാശം പി.സി. ജോർജിന് ആരും ഏൽപ്പിച്ചു കൊടുത്തിട്ടില്ല.
സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി അവസരവാദപരമായി സഭയെ താറടിച്ചു കാണിക്കുന്ന ശൈലി പി.സി. ജോർജ് അവസാനിപ്പിക്കണം. പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് തന്നെ കളങ്കവും അപമാനവുമാണ്.
വാസ്തവവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പിൻവലിച്ച് മാപ്പു പറയാൻ പി.സി. ജോർജ് തയാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി മുന്നറിയിപ്പ് നൽകി.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ടെസി ബിജു പാഴിയാങ്കൽ, ഡെയ്സി ജോർജുകുട്ടി ചീരംകുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, തോമസ് ചെമ്മരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: വിദേശസംഭാവന നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള നീക്കമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി ആരോപിച്ചു.
പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ക്രൈസ്തവ മിഷണറിമാർ വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് എത്തിക്കുന്ന പണമുപയോഗിച്ച് സർക്കാരിന്റെ സഹായമില്ലാതെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തിയത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ് ഈ സ്ഥാപനങ്ങളിനിന്ന് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമായത്.
ഇപ്പോൾ മികച്ച രീതിയിൽ നടന്നുവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കി ഈ മേഖലകളിൽ കോർപറേറ്റുകളെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെങ്ങും ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ഇത് തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ന്യൂനപക്ഷ അവകാശങ്ങളിൻമേലുള്ള കടന്നുകയറ്റമാണ്. നിയമ ഭേദഗതി ബില്ലിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് രൂപതാസമിതി ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജുകുട്ടി, സിനി ജിബു നീറനാക്കുന്നേൽ, ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു ആലപ്പുരയ്ക്കൽ, ജാൻസി മാത്യു തുണ്ടത്തിൽ, ജോസ് മടുക്കക്കുഴി, അനിത ജസ്റ്റിൻ, മാത്യു മാമ്പഴക്കുന്നേൽ, ജെ. സെൽവരാജ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്തവ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ദുഃഖവെള്ളിയാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം.
ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുന്പോഴാണ് ദുഃഖവെള്ളിയാഴ്ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്.
ഇത് കടുത്ത നീതിനിഷേധവും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്.
ക്രൈസ്തവ പാരന്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
District News
ചങ്ങനാശേരി: പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ദേശീയതല എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടന നല്കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
അതിരൂപതാ സെക്രട്ടറി സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, ലാലി ഇളപ്പുങ്കല്‍, കെ.പി. മാത്യു, ഷാജി മരങ്ങാട്ട്, ലിസി ജോസ്, മേരിക്കുട്ടി പാറക്കടവില്‍, ജയിംസ് കൊച്ചുകുന്നേല്‍, തങ്കച്ചന് പുല്ലുകാട്ട്, ജോഷി കൊല്ലാപുരം, ടി.പി. മാത്യു, എം.ജി. സെബാസ്റ്റ്യന്‍, ജോയിച്ചന്‍ പാണ്ടിശേരി, ജെമിനി കണ്ണമ്പള്ളി, പ്രഭ ഫിനു, ജോയമ്മ ഷാജന്, ടിറ്റി വേങ്ങശേരി എന്നിവര്‍ പ്രസംഗിച്ചു.
District News
എടത്വ: സമുദായ ശക്തീകരണ വര്‍ഷം 2026 ലെ പരിപാടികളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് തല ശക്തീകരണം ലക്ഷ്യമാക്കി തകഴി-തെന്നടി സെന്റ് റീത്താസ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി ജയിംസ് ജോസഫ് വല്യതറ (പ്രസിഡന്റ്), ബെന്നി ജെ. ഫിലിപ്പ് വല്യകളം (സെക്രട്ടറി), സനില്‍ ജോസഫ് ആറുപറയില്‍ (ട്രഷറർ), ദേവസ്യ ആന്റണി പുത്തന്‍പറമ്പ് (വൈസ് പ്രസിഡന്റ്), ജീന നോബിള്‍ നടുവിലേഴം(വൈസ് പ്രസിഡന്റ്) റോസ്ലിന് സെബാസ്റ്റ്യന്‍ വള്ളോംതറ, ബിന്ദു മാത്യു തോട്ടുകടവിൽ, ജിന്‍സി വര്‍ഗീസ് പള്ളിച്ചിറ , രാജന് ആന്റണി പുത്തന്‍പറമ്പ് എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ഭാരവാഹികളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് യൂണിറ്റ് പ്രസിഡന്റ് നേതൃത്വം നല്കി. വികാരി ഫാ. കുര്യന് ഇളംകുളം യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജയിംസ് ജോസഫ്, ജീന നോബിൾ, സനില്‍ ജോസഫ്, നോബിള്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്ററായി ഷിജോ മാത്യു ഇടയാടിലിനെ തെരഞ്ഞെടുത്തു.
ചങ്ങനാശേരി അതിരൂപതാംഗമായ ഷിജോ കെസിവൈഎം സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അതിരൂപത പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അബി മാത്യൂസ് കാഞ്ഞിരപ്പാറ (കോതമംഗലം), ജെറിൻ ജെ. പട്ടാംകുളം (ഇടുക്കി), അഭിലാഷ് കുടിപ്പാറ (താമരശേരി), വിപിൻ ജോസഫ് (തലശേരി), റോബിൻ ഓടമ്പള്ളി (ബെൽത്തങ്ങാടി), ജസ്റ്റിൻ നടക്കലാൻ, ലിയോൺ ജോസ് (യൂറോപ്പ്) എന്നിവരെ കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.
Kerala
തലശേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്ററായി തലശേരി അതിരൂപതാംഗമായ വിപിൻ ജോസഫിനെ തെരഞ്ഞെടുത്തു.
ലോകമെമ്പാടുമുള്ള കത്തോലിക്ക കോൺഗ്രസ് യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ യുവജന ഘടകങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയുമാണ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്ററുടെ ചുമതല. കെസിവൈഎം സംസ്ഥാന സെക്രട്ടറി, തലശേരി അതിരൂപത പ്രസിഡന്റ് , കെസിബിസി ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് സമുദായ ശക്തീകരണ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
District News
കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകുന്നവർക്കും കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവരോട് നീതിപുലർത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും വരുന്ന തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേലാണ് പ്രമേയം അവതരിപ്പിച്ചത്. സാമൂഹികവും സാംസ്കാരികവും സാന്പത്തികവുമായി വളർച്ച നേടിയ കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്.
കേരളത്തിലെ ക്രൈസ്തവർ രാജ്യപുരോഗതിക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനുള്ള ശ്രമങ്ങൾ പല മേഖലയിലും നടക്കുന്നു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നും അധികാര സ്ഥാപനങ്ങളിൽ നിന്നും ക്രൈസ്തവരെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ ഗൗരവമായി കാണുന്നുവെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വന്യജീവികളെയും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും ദൈവവിശ്വാസം മുറുകെപ്പിടിച്ച് നേരിട്ടു തോല്‍പ്പിച്ച ഒരു തലമുറയുടെ പിൻമുറക്കാരായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ അർഹമായ പ്രാതിനിധ്യത്തിന് അവകാശമുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്ത് ഇന്ന് കത്തോലിക്കാ സമുദായത്തിനുണ്ട്. കരുത്ത് മനസിലാക്കാനുള്ള വിവേകം മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണമെന്നും ക്രൈസ്തവരുടെ വോട്ട് ഫിക്സഡ് ഡിപ്പോസിറ്റായി ആരും കരുതേണ്ടെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം
കണ്ണൂർ: കത്തോലിക്ക കോൺഗ്രസ് സമുദായ ശക്തീകരണ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് ധീരമായും ശക്തമായും മുന്നോട്ടു പോകുകയാണ്. സംഘടനയെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനായി നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കത്തോലിക്ക കോൺഗ്രസ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും വളരണം. സമുദായ ശാക്തീകരണത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ബിഷപ് പറഞ്ഞു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരയ ബെന്നി മാത്യു, ഡോ. കെ.എം. ഫ്രാൻസിസ്, മുൻ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ എന്നിവർ പങ്കെടുത്തു.
സമുദായത്തെ അവഗണിക്കുന്നവരെ
സമുദായവും അവഗണിക്കും
കത്തോലിക്ക സമുദായത്തെ അവഗണിക്കാൻ ഒരു ശക്തിക്കും ആകില്ല. അധിനിവേശ ശക്തികൾക്കെതിരെയുള്ള അവകാശ സംരക്ഷണ പോരാട്ട വേദിയാണിത്. ഈ നാട്ടിൽ യുവജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൊഴിൽ അവസരങ്ങളില്ല, തൊഴിൽ സംരംഭങ്ങളില്ല. കർഷകരെ അവഗണിക്കുകയാണ് സർക്കാരുകൾ.
കർഷക കുടിയിറക്കലിനെതിരെയുള്ള പോരാട്ട വേദിയാണ് ഈ സംഗമം. ഈ തെരഞ്ഞെടുപ്പിൽ നമുക്ക് രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയമല്ല. ഈ സമുദായത്തെ അവഗണിക്കുന്നവരെ സമുദായവും അവഗണിക്കും.
Kerala
കണ്ണൂർ: രാഷ്ട്രീയ ശക്തിയല്ല, സമുദായ ശക്തിയാണ് കത്തോലിക്കാ കോൺഗ്രസെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മവാർഷിക സമ്മേളനം കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. സംവരണമില്ലാത്ത സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകാൻ സർക്കാർ തയാറാകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സമുദായം ചെയ്തതാണ് പള്ളിക്കൂടം. ജാതി അനുസരിച്ച് കുട്ടികൾ വസ്ത്രങ്ങൾ ഇടാത്തപ്പോൾ കത്തോലിക്കാ സഭ നടത്തിയ പരിഷ്കാരമാണ് പള്ളിക്കൂടങ്ങളിലെ യൂണിഫോം. ജാതിവ്യവസ്ഥകൾ പള്ളിക്കൂടങ്ങളിൽ പാടില്ലെന്നു ബോധ്യപ്പെടുത്താനാണ് യൂണിഫോം സന്പ്രദായം നടപ്പിലാക്കിയത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തുല്യ അവകാശമുണ്ടെന്നു പറഞ്ഞത് കത്തോലിക്കാ സമുദായമാണ്. നഴ്സാകാൻ ഒരു കാലയളവിൽ ആരും പോകാറില്ലായിരുന്നു. ആരോഗ്യമേഖലയിൽ സ്ത്രീകളുടെ ശുശ്രൂഷ ആവശ്യമാണെന്നു പറഞ്ഞത് സമുദായമാണ്. സിസ്റ്റേഴ്സിനെ ഉൾപ്പെടെ ഈ മേഖലയിലേക്കു നിയോഗിച്ചത് സമുദായമാണ്. ഒരാളും നഴ്സാകാൻ വരാതിരുന്ന കാലഘട്ടത്തിൽ നഴ്സിംഗിനെ കത്തോലിക്കാ സഭ ശുശൂഷയുടെ ഭാഗമാക്കി മാറ്റി.
കണ്ണൂർ, കാസർഗോഡ് ജില്ലകൾ സൃഷ്ടിച്ചത് സർക്കാരാണെങ്കിലും ഇന്നു കാണുന്ന രീതിയിൽ ഈ ജില്ലകളെ മാറ്റിയത് കുടിയേറ്റ കർഷകരാണ്. കപ്പ, നെൽകൃഷി എന്നിവ സമുദായം കൊടുത്ത സംഭാവനയാണ്. കർഷകർക്ക് പെൻഷനും ആരോഗ്യ ഇൻഷ്വറൻസും നൽകാൻ സർക്കാർ തയാറാകണം. മനുഷ്യനെ കൊന്നാൽ പ്രശ്നമില്ല, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊന്നാൽ പ്രശ്നമാണ്. കർഷകന്റെ ഭൂമിക്ക് സംരക്ഷണം നൽകണം, അവരുടെ മക്കൾക്ക് പഠിക്കാൻ ആനുകൂല്യം നൽകണം, മക്കൾക്ക് ജോലി സംവരണം നൽകണം.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തി.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്കി. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തി.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, കോട്ടയം അതിരൂപത മലബാർ റീജൺ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത ചാൻസലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
Kerala
കണ്ണൂർ: "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി.
സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തി. തുടർന്ന്, സമ്മേളനനഗരിയിൽ സ്ഥാപിച്ച കത്തോലിക്ക കോൺഗ്രസ് മുൻകാല നേതാക്കളുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിൽ വർക്കിംഗ് കമ്മിറ്റി യോഗം നടന്നു.
ഇന്നു രാവിലെ 9.30ന് കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
നഗരംചുറ്റുന്ന റാലി സമ്മേളനനഗരയിൽ എത്തിയശേഷം നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും.
Leader Page
ഒരു സമുദായത്തിന്റെ വളർച്ച അടങ്ങിയിരിക്കുന്നത് അവർ മറ്റു സമുദായങ്ങൾക്കും രാഷ്ട്രത്തിനും ലോകത്തിനും ചെയ്യുന്ന പൊതുനന്മയുടെ അളവനുസരിച്ചാണല്ലോ. സീറോ മലബാർ സമുദായത്തിന്റെ കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ വളർച്ചയുടെ ചരിത്രം അവർ പൊതുസമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി സംഘാതമായി ഏറ്റെടുത്ത പൊതുനന്മ സൃഷ്ടിക്കുന്ന കർമപരിപാടികളാണ്.
കഴിഞ്ഞ 108 വർഷമായി പൊതുനന്മയുടെ വർധനയ്ക്കും രാഷ്ട്രത്തിന്റെ പുരോഗതിക്കും നേതൃത്വം നൽകുന്ന സമുദായ സംഘടനയാണ് കത്തോലിക്ക കോണ്‍ഗ്രസ്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടിയ ചരിത്രമാണ് സംഘടനയ്ക്കുള്ളത്. സമുദായവും പൊതുസമൂഹവും രാഷ്ട്രപുരോഗതിയെന്ന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുന്പോഴെല്ലാം പ്രസ്തുത ലക്ഷ്യത്തെ ഓർമിപ്പിക്കുക, പ്രാവർത്തികമാക്കുക എന്നതാണ് സീറോമലബാർ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
» കർഷക കുടിയിറക്കം
കുറേ വർഷങ്ങളായി വിവിധ സാഹചര്യങ്ങളാൽ പൊതുനന്മയുടെ വികാസത്തിനുവേണ്ടി പ്രവർത്തിക്കേണ്ട മേഖലകളിൽനിന്ന് സീറോമലബാർ സമുദായം എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്തേണ്ട സമയമായിരിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ കാർഷിക വിപ്ലവത്തിനു നേതൃത്വം നൽകിയവരാണ് സമുദായത്തിലെ പൂർവികർ. കുട്ടനാട്ടിലെ ചതുപ്പുനിലത്തെ നെല്ലറയാക്കി മാറ്റിയെടുത്തതിന്റെ ചരിത്രം വിസ്മരിക്കരുത്. മലയോര മേഖലയിലെ പ്രദേശങ്ങളെ അധ്വാനവും മൂലധനവും ഉപയോഗിച്ച് പൊന്നു വിളയിച്ചവരാണ് അവർ. കേരളത്തിന്റെ കാർഷിക മേഖല അവഗണിക്കപ്പെടുന്നുവെന്നാൽ അതിന്റെയർഥം ക്രൈസ്തവസമൂഹം തകരുന്നുവെന്നു മാത്രമല്ല, കേരളത്തിന്റെ സാന്പത്തിക വ്യവസ്ഥിതിയുടെ അടിത്തറ തകരുന്നുവെന്നതും കൂടിയാണ്. ഇതിലൂടെ അനേകായിരം പേരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് ഭരണകൂടം നടിക്കുന്നത് വലിയ കർത്തവ്യവിലോപംതന്നെ.
വന്യമൃഗശല്യവും തെറ്റായ വനം-പരിസ്ഥിതി നിയമങ്ങളും ചെലുത്തുന്ന സമ്മർദംമൂലം കുടിയേറ്റ കർഷകർക്ക് തങ്ങളുടെ ജീവനും ജീവനോപാധിയും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥ വരാൻ കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ അനുവദിക്കരുത്. അങ്ങനെയൊരു ഗതികേടിലേക്ക് മലയോര കർഷകരെ എത്തിക്കുന്നത്, ഇരിക്കുന്ന കൊന്പു മുറിക്കുന്ന വിഡ്ഢിയുടെ പ്രവൃത്തിയാണെന്ന് ഓർമിപ്പിക്കട്ടെ. പുതിയ കൃഷിരീതികൾ പരിചയപ്പെടുത്താനും വന്യമൃഗങ്ങളെ നിയന്ത്രിക്കാനും കാർഷിക വിളകളെ മൂല്യവർധിത വസ്തുക്കളാക്കാനുള്ള സാങ്കേതികവിദ്യ പ്രചരിപ്പിക്കാനും സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കാനും സർക്കാരുകൾക്കു കഴിയണം.
» യുവജന പലായനം
പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവാത്ത വികസനവിരുദ്ധ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനില്ക്കുന്നതുകൊണ്ടാണ് കേരളത്തിലെ യുവജനങ്ങൾ സ്വദേശം വിട്ട് വിദേശത്തേക്കു കുടിയേറുന്നത്. ഇത്തരത്തിൽ യുവജനങ്ങൾ വിദേശത്തേക്കു കുടിയേറിയാൽ അത് രാഷ്ട്രത്തിന് താത്കാലിക ലാഭം മാത്രമാണ് നൽകുക. ഇതിനുള്ള പ്രധാന കാരണം ഏറ്റവും കഴിവുള്ള, നന്മയുള്ള യുവജനങ്ങളാണ് സ്വദേശം വിട്ടുപോകുന്നത് എന്നതുതന്നെയാണ്. വനങ്ങളിൽനിന്ന് മണ്ണ് ഒലിച്ചുപോയി പുഴകൾ അടഞ്ഞുപോകുന്നതുപോലെ, സ്വദേശത്തുനിന്ന് ബുദ്ധിയുള്ളവർ വിദേശത്തേക്ക് ഒലിച്ചുപോയാൽ കേരളത്തിന്റെയും ഭാരതത്തിന്റെയും വളർച്ചാസ്രോതസുകൾ അടഞ്ഞുപോകും എന്ന് പൊതുസമൂഹത്തെ ഓർമിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസിന്റെ ഈ 108-ാം ജന്മദിന സമ്മേളനം ആഗ്രഹിക്കുന്നു. അതിനാൽ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പദ്ധതിയുടെ പ്രാഥമിക പരിഗണനയാകട്ടെയെന്ന് ആവശ്യപ്പെടുകയാണ്. അതിനായുള്ള സാമൂഹിക, രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനുതകുന്ന നടപടികൾ രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കണം.
» മതസൗഹാർദം
മതേതരത്വവും മതസൗഹാർദവും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ മൂല്യങ്ങളാണ്. കാലികസമൂഹത്തിൽ ഇതിന് ഭീഷണികൾ ഉയരുന്നുവെന്നത് ഗൗരവമായി കാണണം. എല്ലാ മതവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം സഹകരിക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുന്പോൾ രാഷ്ട്രപുരോഗതിയിലേക്ക് മുന്നേറും. എല്ലാ മതങ്ങളും പരസ്പര സംഭാഷണങ്ങളിലൂടെയും സൗഹ്യദങ്ങളിലൂടെയും പൊതുനന്മയ്ക്കായി കൈകോർക്കുന്ന സാഹചര്യമുണ്ടാകണം. പരസ്പരം വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. വർഗീയവിദ്വേഷം വളർത്തി അധികാരത്തിലെത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ രാജ്യദ്രോഹപരമാണ്.
» അവകാശസംരക്ഷണം
ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ചെയ്ത വിദ്യാഭ്യാസ, ആതുരസേവാ പ്രവർത്തനങ്ങൾ രാജ്യസ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. യുദ്ധം ചെയ്യുന്ന പടയാളിയും കൃഷിചെയ്യുന്ന കർഷകനും പണിശാലകളിൽ പണിയെടുക്കുന്നവരും നിലനിൽക്കണമെങ്കിൽ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പിന്തുണ വേണം. ഇത് അന്തരീക്ഷത്തിൽനിന്ന് ഉണ്ടാകുന്നതല്ല. പ്രൈമറി വിദ്യാലയങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ അഭ്യസിക്കുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ മുതലായവയുടെ നേതൃത്വം വഹിക്കുന്നവരാണ് യഥാർഥത്തിൽ രാഷ്ട്രസേവകർ. ഇത്തരത്തിൽ രാജ്യത്തെ സ്നേഹിക്കുന്ന സമുദായമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം.
രാജ്യം കാക്കുന്ന സൈനികനും അധ്വാനിക്കുന്ന കർഷകനും പണിശാലയിലെ തൊഴിലാളിക്കും സാങ്കേതികവിദ്യ സംഭാവന ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറ നിർമിക്കുകയും അതു തുടരുകയും ചെയ്യുന്ന സമുദായം അത് ശക്തമായി തുടരുകതന്നെ ചെയ്യും. അതിനായി ഇനിയും കൂടുതൽ സംഘടിക്കും. ഈ സമുദായം ചെയ്ത സംഭാവനകളെ ബോധപൂർവം തമസ്കരിക്കുന്ന നിലപാടുകൾ തിരുത്തണം. മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണങ്ങളിലൂടെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം.നമ്മുടെ സമുദായ ശക്തീകരണവും സമുദായബോധവും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനാണ്. ഒപ്പം, അർഹമായഅവകാശങ്ങളിൽ സമുദായം അവഗണിക്കപ്പെടാതിരിക്കുന്നതിനുമാണ്.
നീതി നടപ്പിലാക്കുന്ന സംവിധാനമായ രാഷ്ട്രീയരംഗത്തെ വിവിധ മേഖലകളിൽ രാഷ്ട്രനിർമാണത്തിനായി യത്നിച്ച അനേകം പിതാമഹന്മാരെ ഓർക്കുന്നു. നിയമനിർമാണരംഗത്തും നിയമനിർവഹണരംഗത്തും ജുഡീഷറിയിലും പ്രവർത്തിച്ച പ്രഗത്ഭരായ സീറോമലബാർ സഭാംഗങ്ങളുടെ സംഭാവനകൾ വരുംതലമുറയ്ക്കും ലഭ്യമാക്കണമെങ്കിൽ ഇനിയും ഇത്തരം മേഖലകളിൽ പുതിയ തലമുറ കടന്നുവരണം. അതിനായി സമുദായം ഒറ്റക്കെട്ടായി നിൽക്കണം, പദ്ധതികൾ ആവിഷ്കരിക്കണം.
108-ാം ജന്മദിന ആഘോഷം ‘സംഘടിത ഊർജം ശക്തീകരണത്തിലൂടെ രാഷ്ട്രനിർമിതിക്കായി വിനിയോഗിക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. പൊതുനന്മയിലേക്ക് നൽകുംതോറും സ്വയവും പൊതുസമൂഹവും വളരുന്നുവെന്ന ലക്ഷ്യം പ്രചരിപ്പിക്കാനും, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്പോൾ രാഷ്ട്രപുരോഗതി സാക്ഷാത്കരിക്കാനും സാധിക്കുമെന്നതിലേക്ക് മുന്നേറാൻ കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രതിജ്ഞാബദ്ധമാണ്. കണ്ണൂരിൽ നടക്കുന്ന 108-ാം ജന്മവാർഷിക ആഘോഷങ്ങൾ അതിനെല്ലാം വേദിയാകട്ടെ.
Kerala
കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന്റെയും മഹാറാലിയുടെയും മുന്നോടിയായിട്ടുള്ള പതാക, ദീപശിഖ പ്രയാണങ്ങൾ ഇന്ന് കണ്ണൂരിലെത്തും.
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാകപ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണവും വൈകുന്നേരം അഞ്ചിന് കണ്ണൂർ മഹാത്മ മന്ദിരത്തിനു സമീപത്ത് സംഗമിക്കും.
അവിടെനിന്ന് ഒരുമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും. തുടർന്ന്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും.
വൈകുന്നേരം ആറിനു കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. നാളെ രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനാണ് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
Kerala
കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1918ൽ രൂപീകൃതമായതു മുതൽ രാജ്യത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ നവോത്ഥാനത്തിനും ക്രൈസ്തവസമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവകാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
14ന് രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
റാലി സമ്മേളനനഗരിയിൽ എത്തുന്പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും.
സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്സ് ടീം മെംബർ ജോണി തോമസ്, ആന്റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
District News
എലിക്കുളം: കത്തോലിക്ക കോൺഗ്രസ് പതാകദിനാചരണത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം എലിക്കുളം ഉണ്ണിമിശിഹാ പള്ളി അങ്കണത്തിൽ രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് നിർവഹിച്ചു.
തുടർന്നു നടന്ന കത്തോലിക്ക കോൺഗ്രസ് എലിക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നൽ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, യൂണിറ്റ് ഭാരവാഹികളായ ജോയിച്ചൻ കൊച്ചീറ്റത്തോട്ട്, മാത്യു ആന്റണി മാമ്പഴക്കുന്നേൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, ടി.സി. മാത്യു തെക്കേമംഗലം, സെൽവി വിൽസൺ പതിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: കത്തോലിക്കാ കോൺഗ്രസ് ജന്മ വാർഷിക സമ്മേളനത്തിനു മുന്നോടിയായി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് വള്ളിത്തോട്, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നയിക്കുന്ന ജാഥയ്ക്ക് കുന്നോത്ത് ഫൊറോനയുടെ നേതൃത്വത്തിൽ വള്ളിത്തോട് നൽകിയ സ്വീകരണത്തിൽ ഗ്ലോബൽ സെക്രട്ടറി ഷീജ സെബാസ്റ്റ്യൻ പ്രസംഗിച്ചു.
നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ ഉളിക്കല്ലിൽ നൽകിയ സ്വീകരണം വികാരി ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് കളരിക്കൽ, ഫിലിപ്പ് വെളിയത്ത്, ജിമ്മി ഐത്തമറ്റം, ബെന്നിച്ചൻ മഠത്തിനകം, ബെന്നി പുതിയാംപുറം, ഷീജ സെബാസ്റ്റ്യൻ, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിൽ എം.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. ജയിംസ് ഇമ്മാനുവൽ, മേരിക്കുട്ടി, ലിസി കല്ലട, ജോസ് പടിയൂർ എന്നിവർ പ്രസംഗിച്ചു.
District News
പാലാ: സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് അത്യാവശ്യമാണെന്നും അതില്‍ വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വനിതാദിനാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ കൗണ്‍സില്‍ സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സമുദായ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് വനിതകള്‍ കൂടുതലായി വരണമെന്നും അവരുടെ കഴിവുകള്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
നയരൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവന്നും സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആശാ മരിയ പോള്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്റ് സിന്ധു ജെയ്ബു, സെക്രട്ടറിമാരായ ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധത്തിന് വേഗം അറുതി വരുത്തുന്നതിനും ലോക സമാധാനത്തിനുമായി സഭയിൽ പ്രാർഥനാദിനമായി ആചരിക്കുന്ന ഇന്ന് വിവിധ തലങ്ങളിൽ പ്രാർഥനാ കൂട്ടായ്മകൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ലോകമെമ്പാടും സമാധാനത്തിനായി ഒന്നുചേരാനും യുദ്ധക്കെടുതികൾ നേരിടുന്നവർക്കുള്ള ആശ്വാസത്തിനും വേണ്ടിയാണ് പ്രാർഥനാകൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി അറിയിച്ചു.
Kerala
കൊച്ചി: ന്യൂനപക്ഷ പദ്ധതികളുടെ വിനിമയത്തിലും വിതരണത്തിലും ക്രൈസ്തവസമൂഹം നേരിടുന്ന അവഗണനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും പരിഹാരമായി ക്രൈസ്തവർക്ക് മൈക്രോ മൈനോറിറ്റി പദവി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ്.
കേന്ദ്രമന്ത്രി കിരൺ റിജിജു, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനു നൽകിയ വാഗ്ദാനം പ്രതീക്ഷാനിർഭരമാണ്. എത്രയും വേഗം ഇതു നടപ്പാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രസർക്കാരിനും കത്തോലിക്ക കോൺഗ്രസ് 2025 ഡിസംബറിൽ നിവേദനം നൽകിയിരുന്നു.
ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസ, പ്രാർഥനാ രീതികൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സാംസ്കാരിക - വിശ്വാസത്തനിമ സംരക്ഷിക്കാൻ മൈക്രോ മൈനോറിറ്റി പദവി അനിവാര്യമാണെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
നെന്മാറ: ജനവാസമേഖലയിൽ നിന്ന് പിടികൂടുന്ന വന്യജീവികളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന് കത്തോലിക്ക കോൺഗ്രസ് സ്വാഗതം ചെയ്തു.
ഇത്തരത്തിൽ പിടിക്കപ്പെടുന്ന വന്യജീവികളെ സംരക്ഷിക്കാനും ചികിത്സിക്കാനും സംവിധാനം ഏർപ്പെടുത്തുന്നതും സ്വാഗതാർഹമാണ്. നിലവിൽ ജനവാസമേഖലകളിൽ നിന്ന് പിടികൂടുന്നവയെ ഉൾക്കാട്ടിൽ കൊണ്ട് തുറന്നുവിടുകയാണ് പതിവ്. ഇത് താമസിയാതെ വീണ്ടും ജനവാസ മേഖലയിൽ എത്തുന്നതിനാലാണ് പുതിയ തീരുമാനമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം വന്യജീവിആക്രമണങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളേക്കാൾ കുറവാണെന്നുള്ളത് വസ്തുതാവിരുദ്ധമാണെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
സമയബന്ധിതമായി നഷ്ടപരിഹാരം നൽകാത്തതും തുച്ഛമായ നഷ്ടപരിഹാരത്തുകയും ആയതിനാലാണ് വന്യമൃഗ നഷ്ടപരിഹാര അപേക്ഷകൾ കുറയുന്നതെന്നും കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് വിലയിരുത്തി.
വന്യജീവി പ്രതിരോധത്തിന് വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കുന്നുണ്ടെന്ന വനംമന്ത്രിയുടെ പ്രസ്താവനയെ കത്തോലിക്ക കോൺഗ്രസ് സ്വാഗതം ചെയ്യുകയും മലയോരവാസികളുടെയും കർഷകരുടെയും താത്പര്യം സംരക്ഷിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കണമെന്നും സാങ്കേതികത്വത്തിന്റെ പേരിൽ ജനവാസമേഖലയിൽ എത്തുന്ന വന്യമൃഗങ്ങളെ പിടികൂടാൻ നിലവിൽ വനംവകുപ്പ് തയ്യാറാകാത്തതും യോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം മംഗലംഡാം മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും കൂട് വെച്ച് പിടികൂടണമെന്ന ആവശ്യം അവഗണിച്ച് വനം ജീവനക്കാർ പടക്കം പൊട്ടിച്ച് കടുവയെ അകറ്റാനുള്ള ശ്രമം നടത്തിയെന്നും പരാതി ഉയർന്നിരുന്നു.
പടക്കം പൊട്ടിച്ച് പേടിപ്പെടുത്തിയാൽ കടുവ കൂട്ടിൽ കയറില്ലെന്ന് അറിയാവുന്ന വനംവകുപ്പിന്റെ നടപടിയെയും കത്തോലിക്ക കോൺഗ്രസ് യോഗം അപലപിച്ചു. നെന്മാറ യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ് കുറ്റിക്കാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, രൂപത സെക്രട്ടറി ജിനി ജോസഫ്, ഫെറോന സെക്രട്ടറി സുജി ഇടയിലത്തുണ്ടിൽ, ഫെറോന ട്രഷറർ ജോൺസൻ ചെറുപറമ്പിൽ, യൂണിറ്റ് സെക്രട്ടറി ജോസഫ് ചെറുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
എടത്വ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും പുരോഹിതന്മാര്ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ ഏറെ അസ്വാസസ്ഥ്യജനകവും അപലപനീയവും എന്നു കത്തോലിക്ക കോണ്‍ഗ്രസ്.
ഭാരതത്തിന്റെ മതേതരത്വത്തിന് അപമാനം വരുത്തുന്ന, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ക്രിസ്മസ് കാലത്ത് ദേവാലയങ്ങളുടെ പരിസരത്തും വഴിയോരങ്ങളിലും അരങ്ങേറിയ അതിക്രമങ്ങള്‍ സമാനതകളില്ലാത്തതാണ്.
അക്രമങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും എല്ലാ സമുദായത്തില്‍ പെട്ടവര്‍ക്കും, സമാധാനത്തോടും സുരക്ഷിത ബോധത്തോടും കൂടെ, ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പു വരുത്തുന്നതിനും ചുമതലപ്പെട്ടവര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭരണാധികാരികളുടെ നിസ്സംഗതയും നിഷ്ക്രിയത്വവും അക്രമസംഭവങ്ങളുടെ വര്‍ധനവിന് ഇടയാക്കിയിട്ടുണ്ടെന്നും നിയമവാഴ്ചയുടെ പരാജയം ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി.
നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളും മതേതര മൂല്യങ്ങളും മതസ്വാതന്ത്ര്യവും കോട്ടം കൂടാതെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാനും ഭരണഘടന എല്ലാവരുടെയും സുരക്ഷാ കവചമാണ് എന്ന മഹത്തായ സന്ദേശം നല്‍കാനും ഭരണാധികാരികള്‍ മുന്നോട്ട് വരണമെന്നും റിപ്പബ്ലിക്ക് ദിനത്തില്‍ ചേര്‍ന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായവര്ക്കെതിരേ കേസെടുക്കുകയും അക്രമം നടത്തിയവര്‍ക്കെതിരേ നാമമാത്ര നടപടി മാത്രം കൈക്കൊള്ളുകയും ചെയ്യുന്ന നടപടി നീതിനിഷേധമാണ്.
സമുദായ ശക്തീകരണ വര്‍ഷത്തില്‍ യൂണിറ്റ് തല ശക്തീകരണം ലക്ഷ്യമാക്കി പുതിയതായി 10 പേര്‍ക്ക് സംഘടനയുടെ അംഗത്വം നല്കി. മരിയാപുരം പള്ളി പ്രീസ്റ്റ് ഇൻ-ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ്, വി.ഡി. ജോസ്, സാലിമ്മ മാത്യു, സിബിച്ചന് വര്‍ഗീസ്, ആഗ്നല്‍ പി. തോമസ്, ജോസി വര്‍ഗീസ്, ത്രേസ്യാമ്മ ജോസഫ്, സൂസമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തലശേരി: സീറോമലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 108 വർഷങ്ങൾ. സംഘടനയുടെ 108-ാം വാർഷികാഘോഷങ്ങൾ ജന്മദിനമഹാറാലി, അന്താരാഷ്ട്ര സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ മാർച്ച് 13,14 തീയതികളിൽ കണ്ണൂരിൽ നടക്കും. ആഘോഷങ്ങളുടെ സംഘാടകസമിതിയുടെയും സ്വാഗതസംഘത്തിന്റെയും ഉദ്ഘാടനം തലശേരി അതിരൂപത കേന്ദ്രത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂരിൽ നടക്കുന്ന സമുദായ സംഗമത്തിന്റെ വിജയത്തിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. കുടിയിറക്കപ്പെടുന്ന കർഷകസമൂഹം, ഹനിക്കപ്പെടുന്ന മതസൗഹാർദം, വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകൾ എന്നീ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും ഉയർത്തിപ്പിടിച്ചു നടത്തുന്ന ജന്മദിന മഹാറാലിയിലും സമ്മേളനത്തിലും തലശേരി അതിരൂപതയിൽനിന്നു മാത്രം ഒരു ലക്ഷത്തിലധികമാളുകളെ പങ്കെടുപ്പിക്കാൻ മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. പരിപാടികളുടെ വിജയത്തിനായി അതിരൂപതയിലെ 18 ഫൊറോനകളിലും ഫൊറോനാതല സംഘാടകസമിതിയും ഓരോ ഇടവകയിലും ഇടവകതല സംഘാടക സമിതികളും രൂപീകരിക്കും.
സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽനിന്നും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽനിന്നുമുള്ള സമുദായ അംഗങ്ങളും കർഷകരും പങ്കെടുക്കും. സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും വിവിധ അധിനിവേശങ്ങൾ ഉണ്ടാകുമ്പോഴും സമുദായശക്തി ഒറ്റക്കെട്ടായി പോരാടുന്ന വേദിയായി മഹാസംഗമം മാറുമെന്ന് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പൊതുസമൂഹം നേരിടുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും കരുത്തും പ്രകടിപ്പിക്കുന്നതാകും മഹാറാലിയും ജന്മദിന സമ്മേളനവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
മാർച്ച് 13ന് പതാകപ്രയാണവും ഛായാചിത്ര പ്രയാണവും നടക്കും. വൈകുന്നേരം അഞ്ചിന് സമ്മേളന നഗരിയിൽ പതാക ഉയർത്തൽ. തുടർന്ന് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ചേരും. 14ന് രാവിലെ പത്തിന് കേന്ദ്ര പ്രതിനിധിസഭാ സമ്മേളനം നടക്കും.
44 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂരിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് നടക്കുന്ന അന്താരാഷ്ട്ര സമുദായ സമ്മേളനത്തിൽ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങൾ പ്രഖ്യാപിക്കും. വിവിധ ഫ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയിൽ എല്ലാ രൂപതകളിൽനിന്നുമുള്ള സമുദായാംഗങ്ങളും പങ്കെടുക്കും.
സംഘാടക സമിതി-സ്വാഗതസംഘം രൂപീകരണ യോഗത്തിൽ തലശേരി അതിരൂപത ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിൽപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ഫിലിപ്പ് വെളിയത്ത്, ബെന്നി ആന്റണി, രാജേഷ് ജോൺ, ജിമ്മി അയിത്തമറ്റം, അഡ്വ . ഷീജ സെബാസ്റ്റ്യൻ, പീയൂസ് പറയിടം, ജയ്സൺ പട്ടേരി, സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുവേണ്ടിയും 1918 ലാണ് കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചത്.
Kerala
കൊച്ചി: ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ, നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്നു പറയുന്ന മുഖ്യമന്ത്രി അടുത്തമാസം ചര്‍ച്ച നടത്തുമെന്ന് പറയുന്നത് തെരഞ്ഞെടുപ്പുതന്ത്രം മാത്രമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി.
സര്‍ക്കാര്‍ നിലപാട് ആത്മാര്ഥതയുള്ളതാണെങ്കില് എത്രയും വേഗം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രസിദ്ധപ്പെടുത്തുകയും അതിന്മേല് പഠനങ്ങളും വിശകലനങ്ങളും നടത്താന്‍ സമുദായനേതൃത്വത്തിന് അവസരം നല്‍കുകയും ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ ശിപാര്ശകളിന്മേല് മുന്‍ഗണന നിശ്ചയിച്ച് ആവശ്യമായ തുക ബജറ്റിലൂടെതന്നെ വകയിരുത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80 : 20 അനുപാതത്തിലെ അനീതി തിരുത്തി ജനസംഖ്യാനുപാതികമാക്കണമെന്നുള്ള ഹൈക്കോടതിവിധി അംഗീകരിക്കാതെ സുപ്രീംകോടതിയില്‍ അപ്പീലിനു പോയതുപോലെയും ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ക്രൈസ്തവവിദ്യാലയങ്ങളിലെ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതുപോലെയും ഗുരുതരമായ ക്രൈസ്തവവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ പുകമറ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാടും. അതുകൊണ്ടു തന്നെ പ്രസക്തി ഇല്ലാത്ത ചര്‍ച്ചയിൽ പങ്കെടുക്കണമോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ മൗനം സംശയാസ്പദമാണ്.
നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ ഡയറക്ടര്‍ ഫാ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി .
റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്. തുടർന്ന് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ സർക്കാർ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോൾ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപ്പാക്കുകയോ ഇല്ല എന്ന് മാത്രമല്ല, ഇതിന്റെ പേരിൽ ഒരു സമുദായത്തെയും ജനതയെയും അവഹേളിക്കുകകൂടിയാണ്. എന്തടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാർത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഒരു ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ല. പൊതുജനങ്ങളുടെ മുന്നിൽ റിപ്പോർട്ട് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാലഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്.
സർക്കാരിന് ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതു ചെയ്യണമെന്ന് ക്രൈസ്തവ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സഭകളെ കളിയാക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടിയിട്ടാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള ശ്രമങ്ങൾ. അത് തിരുത്താൻ സർക്കാർ തയാറാകണം.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ക്രൈസ്തവ സമുദായം നൽകും എന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.
Kerala
കൊച്ചി: ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന അന്ത്യ അത്താഴത്തെ വികലമായി പ്രദര്‍ശിപ്പിച്ച കൊച്ചി ബിനാലെ സംഘാടകര്‍ മാപ്പ് പറയണമെന്നും ‘മൃദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന ദൃശ്യരൂപം ബിനാലെയില്നിന്നു പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ഇനിയും ഇത്തരത്തിലുള്ള ക്രൈസ്തവ അവഹേളനങ്ങള്‍ ഒരു രീതിയിലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ബിനാലെയിലെ വിവാദ ചിത്രപ്രദര്‍ശനത്തെക്കുറിച്ച് സാംസ്കാരികവകുപ്പും ആഭ്യന്തരവകുപ്പും കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ക്രിസ്മസ് പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
മധ്യപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി.
മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ.
കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിന്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം.
കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മസ് വിരുന്നുകളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: വോട്ടർ പട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണ (എസ്ഐആർ) വുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി നീട്ടണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
എസ്ഐആർ സ്വാഗതാർഹമാണ്. എന്നാൽ നിലവിലുള്ള സമയപരിധി അപര്യാപ്തമാണ്. തിടുക്കത്തിലുള്ള നടപ്പാക്കൽ നീതിനിഷേധമായി മാറരുത്. വോട്ട് നഷ്ടപ്പെട്ട്, ജനാധിപത്യത്തിന്റെ ശക്തിയായ വോട്ടിന്റെ ശക്തി കുറയ്ക്കുന്ന രീതിയിൽ പരിഷ്കരണം ദോഷം ചെയ്യും.
സാങ്കേതിക തടസങ്ങളും അവബോധത്തിന്റെ കുറവും സമയപരിമിതിയും കാരണം സാധാരണക്കാർക്കും ജോലി ചെയ്യുന്നവർക്കും വയോജനങ്ങൾക്കും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബിഎൽഒമാരെ കാണാൻ തടസം നേരിടുന്നതിനാൽ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ സാഹചര്യമാണുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്.
മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്.
റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം.
ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. ആരിൽനിന്നു മറയ്ക്കാനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം.
സംഘടിതമായ ഗൂഢാലോചനയും നിസംഗതയും ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുവിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
കോഴിക്കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത നേതൃത്വം.
ഇന്ത്യയുടെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്നതില് യാതൊരു സംശയവുമില്ല. തെറ്റുകള്‍ പരിഹരിച്ച് അനര്‍ഹരായവരെ ഒഴിവാക്കി ജനാധിപത്യത്തിന്റെ കാവലാളായ വോട്ടര്‍മാരെ മാത്രം കണ്ടെത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. അനധികൃത കുടിയേറ്റക്കാര്‍ അടക്കമുള്ള ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. യഥാര്‍ഥ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ശരിയായ രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതും കൃത്യമായ രീതിയാണ്.
കേരളത്തില്‍ ഉണ്ടെന്നു കരുതുന്ന 40 ലക്ഷത്തിലധികം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള ആളുകള്‍ക്ക് വോട്ട് നഷ്ടപ്പെടാതിരിക്കാനും അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളി എന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ എത്തിച്ചേര്ന്നിട്ടുള്ളവരെ കണ്ടെത്തി ഒഴിവാക്കാനും എസ്ഐആര്‍ സഹായിക്കും.
കേരളത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ അബദ്ധങ്ങളും അപകടങ്ങളും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ട ഉത്തരവാദിത്വം ഇലക്ഷന് കമ്മീഷനുതന്നെയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ചാക്കോ കാളംപറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍ തുടങ്ങിയവര്‍ വിശദീകരിച്ചു.
District News
ഇരിങ്ങാലക്കുട: ഷംഷാബാദ് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പലിന്റെ വാഹനത്തിനുനേരെ മുവാറ്റുപുഴയില്‍ നടന്ന അക്രമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.
പ്രതിഷേധയോഗം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടന്‍, സി.ആര്. പോള്‍, പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, ജോ. സെക്രട്ടറി ജിജോ തോമസ്, സാബു കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയില്‍പ്പെട്ട എട്ടോളം പഞ്ചായത്തുകളില്‍ പാസ്റ്റര്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രവേശനം നിഷേധിക്കുകയും അപ്രകാരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തത് അപലപനീയമാണെന്നും ഭരണഘടന ഉറപ്പുവരുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത നേതൃയോഗം.
ജനങ്ങളില്‍ ഭയവും ഭിന്നിപ്പും ഉണ്ടാക്കുന്നതിനും മതവിദ്വേഷം ആളിക്കത്തിക്കാനും മാത്രമേ ഇത്തരം പ്രവൃത്തികള്‍ കാരണമാകുകയുള്ളു.
മതത്തിന്റെ പേരില്‍ മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അത്യന്തം ഗുരുതരമാണ്. നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളമാക്കല്‍, ജോണ്സണ് ചെറുവള്ളി, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയിടത്തുചാലില്‍, എഡ്വിന് പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മുക്കം: കത്തോലിക്ക കോൺഗ്രസിന് കീഴിൽ യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗവും നടത്തി. താമരശേരി രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷാന്റോ തകിടിയേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. ജോൺ ഒറവുങ്കര അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. വർഗീസ് പാലക്കിൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, വൈസ് പ്രസിഡന്റ് ഡോ. ആംസ്ട്രോങ്ങ് തടത്തിൽ, ട്രഷറർ ലോവൽ പള്ളിത്താഴത്ത്, യൂത്ത് കോൺഡിനേറ്റർ അഖിൽ മലേക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ജൂവൽ പള്ളി ത്താഴത്ത്, ദേവസ്യ പൈമ്പിളളിൽ, ഷിജി കിഴക്കരക്കാട്ട്, കുര്യൻ കോട്ടയിൽ, ആൽബിൻ തുളുവനാനി, ബിന്ദു കോഴിക്കുന്നേൽ, ധന്യ കൂട്ടിയാനി, അൽഫോൻസ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കുടമാളൂർ: അപ്പർ കുട്ടനാടൻ മേഖലയിലെ വിരിപ്പ് കൊയ്ത്തു തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ നെല്ലു സംഭരണ നയം പ്രഖ്യാപിക്കാത്തത് കർഷകരോടു കാണിക്കുന്ന അനീതിയാണെന്ന് കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോനാ സമിതി.
കൊയ്ത്ത് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മില്ലുകാർ ചോദിക്കുന്ന കിഴിവ് കൃഷിച്ചെലവിന് ആനുപാതികമായി കർഷകർക്ക് നഷ്ടം വരുത്തുന്നതാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് എത്രയും വേഗം സംഭരിച്ച് വില എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം കർഷകർക്കൊപ്പം ചേർന്നു ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നൽകി.
ഫൊറോന പ്രസിഡന്റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് തടത്തിൽ, സാബു ഏബ്രഹാം, കുഞ്ഞ് കളപ്പുര, ജോസ് പാറക്കൽ, ബേബിച്ചൻ മുകളേൽ, ഷൈനമ്മ ജയിംസ്, ബേബിച്ചൻ തടത്തേൽ, റെജി മാത്യു, ജോസ് ജേക്കബ്, സണ്ണി ചാത്തുകുളം എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: റബര്‍, നെല്ല് തുടങ്ങിയ കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
കുട്ടനാട്ടിലും ഇതര കാര്‍ഷിക മേഖലയിലും കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ നെല്ലിന്റെ സംഭരണവില 30 രൂപയായി ഉയര്‍ത്തിയതും റബറിന്റെ താങ്ങുവില 200 രൂപ ആക്കിയതും തികച്ചും അപര്യാപ്തമാണ്. കാലോചിതമായി കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തിയ അവകാശസംരക്ഷണ യാത്രയില്‍ റബര്‍, നെല്ല് കര്‍ഷകരുടെ ആവശ്യങ്ങളായി ഉയര്‍ത്തിയ കാര്യങ്ങൾ സര്‍ക്കാര്‍ പരിഗണിച്ചത് ആ യാത്രയുടെ വിജയമായി കാണുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡോമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ജോര്ജു കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, മനു ജെ. വരാപ്പള്ളി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, ചാക്കപ്പന് ആന്റണി, പി.സി. കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നിലമ്പൂർ : തിരഞ്ഞെടുപ്പുകളിൽ സമുദായതാത്പര്യം സംരക്ഷിക്കുന്നവർക്ക് മുന്നണി നോക്കാതെ വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് (എകെ സിസി) മാനന്തവാടി രൂപത നിർവാഹക സമിതി അംഗം അനീഷ് ഒമക്കര പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഇടവക കേന്ദ്രികരിച്ച് കമ്മറ്റികൾ രൂപികരിച്ച് പ്രവർത്തനം ഊർജിതമാക്കുകയാണ്. ജസ്റ്റിസ് ജെ. ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ മുന്നണികൾ ആർജവം കാണിക്കണമെന്ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ സംഘടനാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഫ്രാൻസിസ് അമ്പലത്തിങ്കൽ (പ്രസിഡന്റ്), സെബാസ്റ്റ്യൻ മേക്കാട്ട്, റീജ ചെറായിൽ ( വൈസ് പ്രസിഡന്റുമാർ), ഡെയ്സി ശങ്കരത്തിൽ (സെക്രട്ടറി), ലാലിച്ചൻ കുളഞ്ഞികൊമ്പിൽ (ജോ. സെക്രട്ടറി), ജോർജ് തോമസ് പട്ടർകളം (ട്രഷറർ), തോമസ് കിഴക്കയിൽ, ഗ്രേസി പിണക്കാട്ട് (രൂപത പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. മൂന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വിപുലീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഉയർത്തുന്ന ജനകീയ വിഷയങ്ങൾക്ക് സമുദായത്തിൽ നിന്നും ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമതി വൈസ് പ്രസിഡന്റ് ഡോ.കെ.പി.സാജു കൊല്ലപ്പള്ളി ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമ്യഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധികൃതർ കാര്യമായ ഇടപ്പെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ ശക്തി വരുന്ന തെരഞ്ഞെടുപ്പുകളിൽ സമുദായ താത്പര്യം സംരക്ഷിക്കാത്തവർക്ക് സ്വയം മനസിലാക്കുമെന്നും. ഡോ.കെ.പി.സാജു പറഞ്ഞു. മലപ്പുറത്തിന്റ് മലയോര മേഖലകളിൽ കത്തോലിക്കാ കോൺഗ്രസ് നിലപാട് ഏറെ നിർണായകമാകും. കത്തോലിക്കാ കോൺഗ്രസ് ഇടവകകളിൽ നടത്തിയ യോഗത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന യോഗത്തിൽ ഇടവക വികാരി.ഫാ. കുര്യാക്കോസ് കൂമ്പക്കിൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്.
വലിയൊരു സമൂഹത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്ന പരിഹാരത്തിനു സർക്കാർ തയാറാകണം.
വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ ത റയിൽ പറഞ്ഞു.
കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾ അടക്കം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം ബിഷപ് റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്ത് മിഷൻ തിരുവനന്തപുരം ബിഷപ് റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് ആർച്ച്ബിഷപ് റവ. ഡോ. റോബിൻസണ്‍ ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ റവ. ഡോ. സാവിയോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ.ജോസ് കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, ഫിലിപ്പ് വെളിയത്ത്, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, മനു വാരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം പരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കാണുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര.
Kerala
തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 13ന് കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്തു സമാപിക്കും.
ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, നെല്ല്, നാളികേരം, റബര്‍, ഇതര കാര്‍ഷികവിളകള്‍ എന്നിവയുടെ വിലത്തകര്‍ച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങള്‍ തടയുകയും അന്യായമായ ഭൂനിയമങ്ങള്ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുക, വിദ്യാഭ്യാസരംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് ആരംഭിക്കുന്ന ധര്‍ണയില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഡോ.കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Editorial
പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും.
ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്‍ഗീയ സംഘടനകളെ നിലയ്ക്കു നിർത്തുക, രാജ്യപുരോഗതിയുടെ ചാലകശക്തിയായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളും കേരളത്തിലുൾപ്പെടെ നടക്കുന്ന തീവ്രവാദ അജണ്ടകളും തടയുക,
പാഠപുസ്തകങ്ങളിലെ ക്രൈസ്തവവിരുദ്ധ അപനിർമിതികൾ തിരുത്തുക, 80:20 അനുപാതത്തിലുള്ള സ്കോളർഷിപ്പിനെതിരേയുള്ള ഹൈക്കോടതി വിധി അട്ടിമറിക്കാൻ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് നീതി ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക, ദളിത് സംവരണം പരിവർത്തിത ക്രൈസ്തവർക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ രാജ്യത്തിന്റെ മതേതര ഘടനയ്ക്കു സംഭവിച്ച പരിക്കുകൾ ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും, മലയോരങ്ങളിലെയും വിഴിഞ്ഞത്തെയും മുനന്പത്തെയും മനുഷ്യരുടെയും നഷ്ടജീവിതവും യാത്രയിൽ ഉയർത്തിക്കാട്ടി. മനുഷ്യവിരുദ്ധമായി മാറിക്കഴിഞ്ഞ വനം-വന്യജീവി നിയമങ്ങൾ തിരുത്തുക, തെരുവുനായശല്യം പരിഹരിക്കുക, പട്ടയമടക്കം മതിയായ രേഖകളുള്ള ഭൂമിപോലും പിടിച്ചെടുക്കാൻ വനംവകുപ്പിന് അനുമതി നൽകുന്ന ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതി നിയമം പിൻവലിക്കുക, തകർന്നടിഞ്ഞ കാർഷികമേഖലയെ രക്ഷിക്കുക, പ്രകടനപത്രികയിൽ ഉറപ്പുനൽകിയ താങ്ങുവില റബറിനു നൽകുക, കർഷകരെ പാപ്പരാക്കിയ നെല്ലുസംഭരണശൈലി പരിഷ്കരിക്കുക, വനംവകുപ്പിന്റെ കുടിയിറക്കു കുതന്ത്രങ്ങൾ അവസാനിപ്പിക്കുക,
കർഷക കുടിയേറ്റത്തിന്റെ ചരിത്രവും നേട്ടങ്ങളും പഠിപ്പിക്കുക, ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സംസ്ഥാനം ഇല്ലാതാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, വനാതിർത്തികളിലെ ബഫർസോൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുക, ഇഡബ്ല്യുഎസ് സംവരണത്തിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ ഒബിസിയുടേതിനു തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി അവഗണിക്കാനാകില്ല. ഇതിൽ ഒരാവശ്യമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പുരോഗതിക്കോ വിലങ്ങുതടിയാണെങ്കിൽ പറയണം.
കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അവഗണിച്ച രാഷ്ട്രീയക്കാർക്കുള്ള കുറ്റപത്രമായി മാറിയെങ്കിൽ തിരുത്തിയേ തീരൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സംഘടന പ്രക്ഷോഭതുല്യമായൊരു യാത്രയ്ക്കിറങ്ങിയത് നീതിക്കുവേണ്ടി മാത്രമാണ്; അധികാരത്തിന്റെ ബധിരകർണങ്ങളിലേക്കു ചിലതൊക്കെ ഉറക്കെ പറയാനാണ്. പാവപ്പെട്ട കർഷകരും ദരിദ്രരും വന്യജീവി ഇരകളുമൊക്കെ വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങളാണിതെല്ലാം. എന്നിട്ടും പ്രകടനപത്രികകളെയും വാഗ്ദത്ത പ്രസംഗങ്ങളെയുമൊക്കെ മുന്നണികൾ വഞ്ചനയുടെ ചരിത്രരേഖകളായി മാറ്റുകയാണ്.
ക്രൈസ്തവരുടെ ആവശ്യങ്ങൾ തങ്ങളുടേതല്ല എന്നു കരുതുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാണ് എന്നു കരുതേണ്ട ആവശ്യം ക്രൈസ്തവർക്കുമില്ല. എല്ലാവരെയും ചേർത്തുനിർത്തുന്ന, വർഗീയ-തീവ്രവാദ മുഖംമൂടികളില്ലാത്ത, കർഷകവിരുദ്ധമല്ലാത്ത സർക്കാരുകൾ അസാധ്യമല്ല. അതിനു തടസമാകുന്ന രാഷ്ട്രീയം തിരുത്തണം. എകെസിസി ഉന്നയിച്ച നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. തങ്ങൾക്കു വേണ്ടി അധികാരം പിടിക്കണമെന്ന് ഒരു മുന്നണിയോടും കത്തോലിക്ക കോൺഗ്രസ് ഉത്തരവിട്ടതായി കേട്ടിട്ടില്ല. പക്ഷേ, അധികാരം തങ്ങളെ ചവിട്ടിത്തേയ്ക്കാനാണെങ്കിൽ കീഴടങ്ങില്ലെന്ന ശബ്ദം കാസർഗോഡ് മുതൽ കേൾക്കുന്നുണ്ട്. സീസറിനുള്ളതു കൊടുത്തിട്ടും നീതി കിട്ടാത്തവരുടെ ശബ്ദം!
Kerala
കൊച്ചി: കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. ബംഗളൂരു ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത രൂപത പ്രസിഡന്റ് കെ.പി. ചാക്കപ്പൻ അധ്യക്ഷത വഹിച്ചു.
കർണാടകയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകി കർമപരിപാടികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ശക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ സെമിനാർ നയിച്ചു. ട്രഷറർ അഡ്വ . ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ റോസ് ജെയിംസ്, ജെയ്സൺ പട്ടേരി, രൂപത ഡയറക്ടർ ഫാ . കുര്യാക്കോസ് കൊല്ലമുള്ളിൽ, ഭാരവാഹികളായ റീന പ്രിൻസ്, ലൗലി ജോളി , ഡാർലി കുര്യാക്കോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തോമസ് കളരിക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.